Sunday 19 May 2013

ഒരു പ്രവാസികൂടി ജനിക്കുമ്പോള്‍


ഒരു ചെറിയ വിത്തിനെ വലിയ കാറ്റ്‌ വിളിക്കുന്നത്‌ പോലെയാണ്
പ്രവാസത്തിലേയ്ക്കുള്ള ടിക്കറ്റ്‌
ഒരു യാത്ര അത്ര മാത്രം.
സ്വന്തം വേരുകളുടെ പോഷണത്തില്‍ നിന്ന്
തടിയുടെ താങ്ങില്‍ നിന്ന്
ശിഖരത്തിന്റെ കരുതലില്‍ നിന്ന്
പിന്നെ,
കായയുടെ മധുരിക്കുന്ന പോത്തിപ്പിടിക്കലില്‍ നിന്ന്
പ്രണയഗുരുത്വാകര്ഷണത്തിന്റെ
അവസാനസീമയും ലംഘിച്ച്,
മുളയ്ക്കാന്‍ മഞ്ഞുപുതപ്പിന്റെ ചൂട്‌ മാത്രം തേടി
അല്ലെങ്കില്‍
വേര് പടര്ത്താന്‍ ഒരു മരുഭൂമിയുടെ നനവ്‌ മാത്രം പ്രതീക്ഷിച്ച്,
ജനിക്കുംമുമ്പേ അവസാന ഫലത്തിനും വിലയിടപ്പെട്ട്.

നാളെ ആ വിത്തിന്റെ സ്വപ്നങ്ങളിലെ അവസാന പച്ചയും മരിക്കും.

Saturday 11 May 2013

അമ്മരുചിക്കൂട്ട്

 


നിനക്ക് പുളിയാണ്
ഉപ്പും കയ്പ്പുമാണ്
ഇതുവരെ ആരും പേരിടാത്ത
പച്ചപ്പുല്ലിന്റെ രുചിപോലും ഉണ്ട് നിനക്ക്.

ഒരിക്കല്‍ നിന്റെ ഈ രുചികളെല്ലാം കട്ടെടുത്ത്
ഞാന്‍ എന്റെ ഗര്ഭപാത്രത്തില്‍ നട്ടുവയ്ക്കും
എന്നിട്ട്
എന്റെ മാറില്‍ മധുരം മുളയ്ക്കുന്നത് കാത്തിരിക്കും

എന്റെ ഭാരം

ചില സത്യങ്ങള്‍ക്ക് , രഹസ്യങ്ങള്‍ക്ക്
വല്ലാത്ത ഭാരമുണ്ട്  
മനസ്സില്‍ വച്ച വലിയ കല്ലിന്റെ ഭാരം.

അങ്ങിനെ
തീരെ സഹിക്കാനാവാത്തൊരു കല്ല്‌
ഇന്നലെ ഞാനെന്റെ
നെഞ്ചില്‍ നിന്നെടുത്ത്‌
കഴുത്തില്‍ കെട്ടിയിട്ടിട്ടുണ്ട് .

ഇന്നീ കടല്‍ തീരത്തെ
തണുപ്പില്‍
കാറ്റില്‍
നിലാവില്‍
നമ്മുടെ സ്വപ്നങ്ങളില്‍
ഞാന്‍ മറന്നു പോകുന്നുണ്ട്
നാളെ
എനിക്ക് നിന്നെ നഷ്ടപ്പെടുന്ന കടലിലെ
എന്റെ വീര്‍പ്പുമുട്ടലിന്റെ
ആഴമാണ് ആ കല്ലെന്നു.....,